പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് പി.കെ.ശ്രീമതി

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി കമ്മീഷന്‍ വെള്ളപൂശിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ അംഗം പി.കെ.ശ്രീമതി. ശശിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. എല്ലാ വശവും അന്വേഷണ കമ്മീഷന്‍ പരിശോധിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പി.കെ.ശ്രീമതി വ്യക്തമാക്കി.

പി.കെ.ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ പറയുന്നു. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നും ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു.

പി.കെ.ശശി പരാതിക്കാരിയോട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top