പി കെ ശശിക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തല്‍; നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം:ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എക്കെതിരെ നടപടിയ്ക്ക് സാധ്യത. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. രണ്ടംഗ അന്വേഷണ കമ്മീഷന്റേതാണ് കണ്ടെത്തല്‍. ശശിക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍. ഇവര്‍ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതി സംഘടനാ തലത്തില്‍ അന്വേഷിക്കാനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കും. നടപടിയെക്കുറിച്ച്‌ നാളെ ചര്‍ച്ച ചെയ്യും. കേന്ദ്ര പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടി നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ മൊഴിയാണ് വളരെ നിര്‍ണ്ണായകമായത്. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഓഡിയോ,വീഡിയ തെളിവുകള്‍ പെണ്‍കുട്ടി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. നിഷേധിക്കാനാകാത്ത തെളിവുകളാണ് കമ്മീഷനു മുന്നില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.കെ.ബാലനും പി.കെ.ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മിഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഉത്തരവാദിത്തമുള്ള പാര്‍ട്ടി നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം പി.കെ.ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

Top