എംഎല്‍എ പികെ ശശിയ്‌ക്കെതിരായ നടപടി; സെക്രട്ടേറിയേറ്റ് ഇന്ന്

PK-SASI

തിരുവനന്തപുരം: എംഎല്‍എ പി കെ ശശിയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്ന് അറിയാം. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പികെ ശശിയ്‌ക്കെതിരെ കടുത്ത നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി.

ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ഉചിതമായ നടപടി കൈക്കൊള്ളും. കേന്ദ്ര കമ്മറ്റി ഇടപെട്ടതിന് ശേഷമാണ് സംസ്ഥാന ഘടകം വിഷയം പരിഗണിച്ചത് എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Top