പി.കെ ശശി എംഎല്‍എയും മന്ത്രി എ.കെ ബാലനും വേദി പങ്കിട്ടേക്കില്ല

പാലക്കാട്: എ.കെ ബാലന്‍ പങ്കെടുക്കുന്ന തച്ചന്‍പാറയിലെ പരിപാടിയില്‍ ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി പങ്കെടുക്കില്ലെന്ന് സൂചന. സിപിഐയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സ്വീകരണ യോഗത്തില്‍ രണ്ടുപേരും വേദി പങ്കിടുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മന്ത്രി ബാലനാണ് പരിപാടിയുടെ ഉദ്ഘാടകന്‍.

ശശിക്കെതിരായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന കമ്മീഷന്‍ സംഘാംഗം കൂടിയാണ് മന്ത്രി ബാലന്‍. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇരുവരും വേദി പങ്കിടുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം, ശശിക്കെതിരായ പാര്‍ട്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ആരോപണ വിധേയന്‍ മാത്രമാണ് അദ്ദേഹമെന്നുമാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. ശശിക്കെതിരെ ഒരു തരത്തിലുള്ള വിലക്കും പാര്‍ട്ടിയിലില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.

പാര്‍ട്ടി പരിപാടികളില്‍ ആരോപണ വിധേയനായ ശശി സജീവമാകുന്നതില്‍ കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ലൈംഗികപീഡന കേസില്‍ ആരോപണവിധേയനായ വ്യക്തി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് പൊതുസമൂഹത്തിന് പാര്‍ട്ടിയെക്കുറിച്ച് തെറ്റായ സന്ദേശം നല്കുമെന്നാണ് അവര്‍ വാദിച്ചത്. പീഡനാരോപണ സംഭവത്തില്‍ പാര്‍ട്ടി ശശിയോടൊപ്പമാണെന്ന സന്ദേശം വേദി പങ്കിടല്‍ ഉണ്ടാക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

Top