pk-jayalakshmi-tribal-loan-scam

തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പട്ടികജാതി പട്ടികവര്‍ഗ മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയും കുടുംബവും സ്റ്റാഫും ചേര്‍ന്ന് ആദിവാസികളുടെ വായ്പ എഴുതിത്തള്ളാനുള്ള പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കടാശ്വാസ പദ്ധതിക്കായി വകയിരുത്തിയ പണം ക്രമക്കേട് നടത്തി ജയലക്ഷ്മിയും കുടുംബവും തട്ടിയെടുത്തെന്നാണ് ആരോപണം.

അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചായിരുന്നു അഴിമതി. പട്ടികവര്‍ഗക്കാര്‍ക്ക് 2010 വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനായി രണ്ടു കോടി രൂപയും വകയിരുത്തിയിരുന്നു.

2015 സെപ്തംബര്‍ 9ന് ചേര്‍ന്ന മന്ത്രിസഭായോഗം പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്. എന്നാല്‍, 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് എന്ന് തിരുത്തി മന്ത്രിസഭ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗക്കാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ മാത്രമാണ് കടാശ്വാസ പദ്ധതിക്ക് ബാധകമാകുക.

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത. എന്നാല്‍, ഇത് മറികടന്ന് ജയലക്ഷ്മിയുടെ കുടുംബത്തിലെ ആറു പേരുടെ കടം എഴുതിത്തള്ളുകയായിരുന്നു

ജയലക്ഷ്മിയുടെ വാര്‍ഡിലെ കാട്ടിമൂല ബാങ്കില്‍ മാത്രം എഴുതിതള്ളിയ 23,83818 രൂപയും ജയലക്ഷ്മിയുടെ ബന്ധുക്കളുടേത്. മുഴുവന്‍ പണവും സര്‍ക്കാര്‍ തന്നെന്ന് ബാങ്ക് മാനേജര്‍ സി. ബാബു പ്രതികരിച്ചു.

Top