ബന്ധുനിയമനവിവാദം: വസ്തുനിഷ്ഠമായ മറുപടിയല്ല കെടി ജലീലിന്റെതെന്ന് യൂത്ത് ലീഗ്

firoze

കോഴിക്കോട് : ബന്ധുനിയമനവിവാദത്തില്‍ വസ്തുനിഷ്ഠമായ മറുപടിയല്ല കെ.ടി. ജലീലിന്റെതെന്ന് യൂത്ത് ലീഗ്. അപേക്ഷകരില്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്ന വാദം നിലനില്‍ക്കില്ല. അപേക്ഷിച്ച ഏഴുപേരുടെയും യോഗ്യത മന്ത്രി പുറത്തുവിടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമാനുസൃതമായാണ് നിയമനം നടത്തിയതെന്ന് മന്ത്രി കെ.ടി ജലീല്‍. ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. അതിനാല്‍ തന്നെ തനിക്ക് ഭയമില്ലെന്നും കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മൂന്ന് പേരാണ് ഇന്റര്‍വ്യൂവിന് വന്നത്. മതിയായ യോഗ്യത ഇല്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന ആരോപണം തെറ്റാണ്.

ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജെയിംസ് വന്നത് എസ്‌ഐബിയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ്. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജി.എം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. കെ.എസ്.എസ്.ആറിലെ 9 ബി വകുപ്പ് പ്രകാരം സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും നിയമിക്കാം. നേരത്തെയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു. ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തതെന്നും ജലീല്‍ വ്യക്തമാക്കി.

Top