അധികാരവും ശക്തിയും ഉള്ള കാലത്ത് ആകാമായിരുന്നു രാജി; സുധീരനെതിരെ വിമര്‍ശനവുമായി പി ജെ കുര്യന്‍

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എഐസിസിയില്‍ നിന്നും രാജിവെച്ച വി എം സുധീരന്റെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. അധികാരവും ശക്തിയുമുണ്ടായിരുന്ന കാലത്ത് പല സ്ഥാനങ്ങളും വഹിച്ചിരുന്ന സുധീരന്‍ പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന സമയത്ത് രാജിക്ക് മുതിര്‍ന്നത് ശരിയാണോ എന്ന് ചോദിച്ച പി ജെ കുര്യന്‍ അധികാരമുള്ള സമയത്ത് ആകാമായിരുന്നു ഇത്തരം ‘ലക്ഷ്വറി’ എന്നും വിമര്‍ശിച്ചു.

രാജിവെയ്ക്കുന്നതിന് പകരം കമ്മിറ്റികളില്‍ സജീവമായി അഭിപ്രായമറിയിക്കുകയും നേതൃത്വത്തിന് തെറ്റുപറ്റിയെങ്കില്‍ തിരുത്തുകയായിരുന്നു വേണ്ടതെന്നും പി ജെ കുര്യന്‍ പറഞ്ഞു. അതിനുപകരം കോണ്‍ഗ്രസ് അധികാരമില്ലാതെ ശക്തി ക്ഷയിച്ചിരിക്കുമ്പോള്‍ രാജിവെച്ച സുധീരന്റെ നിലപാട് ഒരുതരത്തിലും നീതികരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് വി എം സുധീരന്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സുധീരന്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികള്‍ ഉണ്ടായതാണ് പ്രതികരിക്കാന്‍ കാരണമെന്നും പാര്‍ട്ടിയുടെ പുതിയ നേതൃത്വം പ്രതീക്ഷയ്ക്ക് ഉയര്‍ന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

 

Top