പീയുഷ് ഗോയല്‍ ചോദ്യം ചെയ്തത് തന്റെ പ്രൊഫഷണലിസത്തെ;തിരിച്ചടിച്ച് അഭിജിത്

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. അഭിജിത്തിന്റെ രാഷ്ടീയം മുതല്‍ വിവാഹം വരെ നേതാക്കള്‍ വിമര്‍ശനത്തിനായി ഉപയോഗിച്ചു. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്ന് സാമ്പത്തിക അഭിജിത് ബാനര്‍ജി പറഞ്ഞു. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ‘ന്യായ് പദ്ധതി’ ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു . ഇതിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കോണ്‍ഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഭാര്യ എസ്താര്‍ ഡഫ്ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.

സാമ്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാറില്ല. പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ പദ്ധതികളും ഉപദേശങ്ങളും ഞങ്ങള്‍ നല്‍കാറുണ്ട്. പലയിടത്തും ബിജെപി സര്‍ക്കാരാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു അത്. ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും അവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിജിത് പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്നത് ഗൗരവമായി തന്നെ കാണേണ്ടതാണ്. ഉപഭോഗം കുറയകയാണെന്ന് ദേശീയ സാമ്പള്‍ സര്‍വേയുടെ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

Top