വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: നിലവിലെ വിദേശ വ്യാപാര നയത്തിന്റെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. 2015 മുതല്‍ 2020 വരെയുള്ള വിദേശ വ്യാപാര നയത്തിന്റെ കാലാവധി നേരത്തെ സെപ്തംബര്‍ 30 വരെയാണ് നീട്ടിയിരുന്നത്. ഇതാണിപ്പോള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ നീട്ടാന്‍ ആലോചിക്കുന്നത്. .

ഇന്നോ നാളെയോ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മാര്‍ച്ച് 31 വരെ ഇപ്പോഴത്തെ പോളിസി നീട്ടിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ വിദേശ വ്യാപാര നയം ഏര്‍പ്പെടുത്താന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നായിരുന്നു കഴിഞ്ഞ തവണ കാലാവധി നീട്ടിയത്. കയറ്റുമതി രംഗത്തിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമായ നയങ്ങള്‍, തൊഴില്‍ അസരം സൃഷ്ടിക്കാനുള്ള പദ്ധതികളുമെല്ലാം അടങ്ങിയതാണ് വിദേശ വ്യാപാര നയം.

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പങ്കുവെച്ചു. 2020 മാര്‍ച്ച് 31 ന് വിദേശവ്യാപാര നയം 2021 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ഇവിടെ നിന്നാണ് ഇത് 2021 സെപ്തംബര്‍ 30 ലേക്കും ഇപ്പോള്‍ 2022 മാര്‍ച്ച് 31 ലേക്കും നീട്ടിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ 21 വരെ 185 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Top