പിറവം കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് അന്യ സംസ്ഥാന ബന്ധമുള്ളതായി പൊലീസ്

Piravom case

എറണാകുളം: പിറവം ഇലഞ്ഞി കള്ളനോട്ട് കേസ് പ്രതികള്‍ക്ക് അന്യസംസ്ഥാന ബന്ധമുള്ളതായി പൊലീസ്. പ്രതി സുനില്‍ കുമാര്‍ ബംഗളൂരുവിലും കള്ളനോട്ട് അടിച്ചതായി പൊലീസ് പറയുന്നു. കള്ളനോട്ട് കേരളത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്.

ഇന്നലെ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് ഏഴുലക്ഷത്തില്‍പരം രൂപയാണ്. നേരത്തെ 15 ലക്ഷം അച്ചടിച്ചുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥ തുക ഇതിലുമധികം ആയിരിക്കുമെന്നും പൊലീസ് പറയുന്നു. കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറുകള്‍ കൊണ്ടുവന്നത് ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് അനുമാനം.

കഴിഞ്ഞ ദിവസം കള്ളനോട്ട് നിര്‍മാണം നടത്തിയ കേസിലെ മുഖ്യപ്രതി മധുസൂദനന്‍ കസ്റ്റഡിയിലായിരുന്നു. ഒളിവില്‍ പോയ മധുസൂദനനെ അങ്കമാലിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്ക് എടുത്തത് മധുസൂദനനായിരുന്നു. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കൊപ്പം മറ്റ് പ്രതികളായ വണ്ടി പെരിയാര്‍ സ്വദേശി ആനന്ദ്, നെടുക്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി ഫൈസല്‍, തൃശൂര്‍ സ്വദേശി ജിബി എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. പൊലീസ് പരിശോധനയില്‍ ഏഴ് ലക്ഷത്തിലധികം രൂപയും കള്ളനോട്ട് യന്ത്രവും പൊലീസ് പിടിച്ചെടുത്തു.

 

 

Top