പിറവം പള്ളിത്തര്‍ക്കം; കോടതി വിധി നടപ്പാക്കി തുടങ്ങി, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

പിറവം: പിറവം പള്ളിത്തര്‍ക്കത്തില്‍ കോടതി വിധിയെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് മുറിച്ചു മാറ്റിയാണ് പൊലീസ് അകത്തു പ്രവേശിച്ചത്. പള്ളിയുടെ വാതില്‍ക്കല്‍ കിടന്ന് യാക്കോബായ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പള്ളിയിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച് താക്കോല്‍ കൈമാറണമെന്ന് കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പള്ളിയുടെ താക്കോല്‍ നാളെ ഹൈക്കോടതിയ്ക്ക് കൈമാറുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്.

പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായക്കാരെയും മാറ്റണമെന്നും എതിര്‍ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ബുധനാഴ്ച രാവിലെ ഏഴരയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും അകത്തേക്കു കടക്കാന്‍ സാധിച്ചിരുന്നില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയ നിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പള്ളിയിലുണ്ടായിരുന്നു.

Top