കളമശ്ശേരിയിലെ ഇൻറലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി മറുപടി പറയണം; കെ. സുധാകരൻ

തിരുവനന്തപുരം: കളമശ്ശേരിയിലെ ഇൻറലിജൻസ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ ആവശ്യപ്പെട്ടു. ഈ ഗുരുതര വീഴ്ചയിലും ആഭ്യന്തരമന്ത്രി പദവിയിലിരിക്കുന്ന പിണറായി വിജയനെ ന്യായീകരിച്ച് വെളുപ്പിച്ചെടുക്കാൻ സിപിഎമ്മിന് വേണ്ടി വ്യാജ നിർമിതികൾ ഉണ്ടാക്കുന്ന മാധ്യമ സിംഹങ്ങളും സാംസ്കാരിക- സാഹിത്യ ലോകത്തെ ന്യായീകരണ തിലകങ്ങളും ഉടനടി പുറത്തിറങ്ങുമെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന പാലനം തകർന്നിട്ട് ഏഴുവർഷങ്ങൾ പിന്നിടുന്നു. ബോംബ് സ്ഫോടനങ്ങൾ കൂടി നടന്നതോടു കൂടി കേരളം ലോകത്തിനു മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. സ്വന്തം സുരക്ഷ അടിക്കടി വർദ്ധിപ്പിക്കുന്ന പിണറായി വിജയൻ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനോട് അല്പം എങ്കിലും കൂറുള്ളവർ സിപിഎമ്മിൽ ഉണ്ടെങ്കിൽ ഉടൻതന്നെ പിണറായി വിജയനെ ആഭ്യന്തരമന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്യണം. കൊല്ലപ്പെട്ടയാളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കണം. ഏറ്റവും ശക്തമായ അന്വേഷണത്തിന് സംസ്ഥാനത്തിൻറെ ഭാഗത്തുനിന്നും വേണ്ട നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Top