pinarayi vijayan’s statement- fees- vigilance probe

pinarayi

തിരുവനന്തപുരം : സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്നതു വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയില്‍ സമ്മതിച്ചു.

ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

നിരാഹാര സമരമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരെ മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ സന്ദര്‍ശിക്കുന്നു.

പ്രതിപക്ഷ എംഎല്‍എ വി.ടി.ബല്‍റാമാണ് ഇക്കാര്യത്തില്‍ സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ തെളിവുസഹിതമാണു വാര്‍ത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബല്‍റാം പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണു ശ്രമിക്കുന്നത്. മുതലാളിമാരെ വിമര്‍ശിക്കുമ്പോള്‍ ഭരണപക്ഷത്തിനും കൊള്ളുന്നതെന്തിനെന്നും ബല്‍റാം ചോദിച്ചു.

നിരാഹാര സമരമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരെ എം.എം.മണിയും കെ.ബി.ഗണേഷ്‌കുമാറും സന്ദര്‍ശിച്ചു.നേരത്തേ, പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിച്ചിരുന്നു.

അതേസമയം, എംഎല്‍എമാരുടെ നിരാഹാരസമരം തുടരും. തിങ്കളാഴ്ച വരെ നിയമസഭയില്‍ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശനിയും ഞായറും സഭാ സമ്മേളനം ഇല്ലാത്തതിനാല്‍ സമരം സെക്രട്ടേറിയറ്റിനു മുന്‍പിലേക്കു മാറ്റുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിയമസഭയുടെ പുറത്തെ കവാടത്തില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു.

സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ സ്പീക്കറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Top