Pinarayi vijayan’s statement

ന്യൂഡല്‍ഹി:അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറമെ അമ്പതിനായിരം കോടി രൂപ സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വിലയിരുത്താന്‍ 100 ദിവസം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയെ അനുകരിച്ചതല്ല, ആകാശവാണി ആവശ്യപ്പെട്ടിട്ടാണ് പ്രഭാഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് പുറത്ത് സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപ അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സുകള്‍ ഇറങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

100 ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് സൂചന നല്‍കുന്നതാണ്. പ്രധാനമായും രണ്ട് രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്.

വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതി, ജനങ്ങള്‍ക്ക് ആശ്വാസരകമാകുന്ന അടിയന്തിര നടപടികള്‍ ഇവ രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

37200 പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കി. പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതുവഴി 18000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കാര്‍ഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടിയുടെ പാക്കേജാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

നവംബര്‍ ഒന്നോടു കൂടി എല്ലാവര്‍ക്കും ശുചിമുറി യാഥാര്‍ത്ഥ്യമാക്കും. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി 150 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നീക്കിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. നിലവിളക്ക് മതചിഹ്നമല്ല, സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം, ഓണാഘോഷത്തെ എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓഫിസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കരുതെന്നാണു പറഞ്ഞത്. ഒഴിവു ദിനങ്ങള്‍ ധാരാളമുണ്ട്, അത് ഷോപ്പിങ്ങിന് ഉപയോഗിക്കാം. പൂക്കളമിടുന്ന കാര്യത്തിലും നിലപാടില്‍ മാറ്റമില്ല. സദുദ്ദേശത്തോടെ പറഞ്ഞ കാര്യത്തെ മാധ്യമങ്ങളാണു വക്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മന്ത്രി കെ. ബാബുവിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് മാധ്യമങ്ങളിലൂടെയാണ് താനും അറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിജിലന്‍സ് കേസിന്റെ ഭാഗമായി റെയ്ഡ് നടത്തിയതാകാം. ആവശ്യമായ ഘട്ടത്തില്‍ റെയ്ഡ് നടത്താന്‍ വിജിലന്‍സിന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരെയും വ്യക്തിപരമായി സര്‍ക്കാര്‍ ആക്രമിക്കുന്നില്ലെന്ന് മുന്‍ മന്ത്രി കെ. എം. മാണിക്കെതിരെയുള്ള കേസ് പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന്റെ നടപടി ക്രമങ്ങള്‍ പാലിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കെ. എം. മാണി ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

•സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് കര്‍ഷകരുടെ ജപ്തിഭീഷണി നേരിടാനുള്ള കടാശ്വാസ പദ്ധതി ആവിഷ്‌കരിക്കും.
•മത്സ്യത്തൊഴിലാളികളുടെ ആശ്വാസത്തിന് 50 കോടി അനുവദിച്ചു.
•എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും.
•എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടബാധ്യതയില്‍ മൊറോട്ടോറിയം പ്രഖ്യാപിക്കും.
•മാലിന്യനിര്‍മാര്‍ജ്ജനത്തിന് ജനപങ്കാളിത്തത്തോടെഹരിത കേരളം പദ്ധതി നടപ്പാക്കും.
•ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.
•മയക്കുമരുന്നിന്റെ സ്വാധീനത്തില്‍നിന്ന് പുതിയ തലമുറയെ അകറ്റിനിര്‍ത്താന്‍ നടപടി സ്വീകരിക്കും
•ആദ്യഘട്ടത്തില്‍ ഓരോ മേഖലയിലെയും തിരഞ്ഞെടുത്ത താലൂക്ക് ആസ്ഥാനത്ത് ഒന്നില്‍ നൂറ് വീടുകള്‍ എന്ന കണക്കില്‍ ആറ് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കും.

Top