pinarayi vijayan’s letter-rail way minister

pinarayi-vijayan

തിരുവനന്തപുരം: കേരളത്തിലെ ട്രെയിന്‍യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികളുണ്ടാവണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 13ന് മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസ്സിന്റെ എന്‍ജിന് കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരിന് അടുത്ത് തീപിടിച്ചു.

ആഗസ്റ്റ് 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റയില്‍വേ സ്റ്റേഷനടുത്ത് തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ്സിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതാണ് രണ്ടാമത്തെ അപകടം.

സെപ്തംബര്‍ 20ന് കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിക്കടുത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് തിരുവനന്തപുരം – ചെന്നെ എക്‌സ്പ്രസ്സിന് സിഗ്‌നല്‍ തകരാറുമുണ്ടായി.

കേരളത്തില്‍ നിന്ന് ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയാണ്.

കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പു വരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകള്‍ കാലഹരണപ്പെട്ടതാണ്. പലതും തുരുമ്പെടുത്തവയാണ്.

കൊച്ചുവേളി സ്‌റ്റേഷനടുത്ത് വച്ച് ഷണ്ടിങ്ങിനിടെ ബോഗികള്‍ കൂട്ടിയുരഞ്ഞപ്പോള്‍ അവയില്‍ചിലത് തുരുമ്പെടുത്ത തകര ടിന്നു പോലെ ചിതറിയത് കോച്ചുകളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ തീവണ്ടി യാത്രക്കാര്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും മറ്റ് വിഷയങ്ങളും പരിശോധിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Top