പിണറായി സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ട്; പദ്ധതികള്‍ വിശിദീകരിച്ച് മുഖ്യമന്ത്രി

കൊച്ചി: സംഘര്‍ഷമില്ലാത്ത ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ഇനി കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിന്റ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രളയത്തിന് ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കാണ് കേരളം ശ്രമിക്കുന്നത്. ദേശീയജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ഇതോടെ കോവളത്തു നിന്നും ബേക്കല്‍ വരെ ഈ വര്‍ഷം ബോട്ടില്‍ സഞ്ചരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പുരോഗമിക്കുകയാണ്. അതിലൂടെ 4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവന്തപുരത്ത് എത്താന്‍ സാധിക്കും. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും നവീകരിച്ച് നല്ലനിലയിലാക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയോര തീരദേശ ഹൈവേകള്‍ പണിതുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല എയര്‍പോര്‍ട്ട് ആരംഭത്തിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രണ്ടായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നും ഇതിലൂടെ 3000 പേര്‍ക്ക് ജോലി ലഭിക്കും. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്നും അതിവേഗ ഇന്റര്‌നെറ്റ് നടപ്പിലാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയില്‍ സൗകര്യം കൂടണമെന്നും എല്ലാ ഗ്രാമങ്ങളും ടൂറിസം കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍രഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇവര്ക്ക് സംസ്ഥാനത്ത് തന്നെ തൊഴില്‍ നല്‍കാന്‍ സാധിക്കണം. മാനേജ്മന്റ് തൊഴിലാളി സമിതി ബിപിസിഎല് മാതൃക നടപ്പാക്കാം. 8 മീറ്റര്‍ വീതിയുള്ള റോഡ് ഉള്ളിടങ്ങളിലും 18000 ചതുരശ്ര മീറ്റര്‍ കെട്ടിടം പണിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍രാത്രി ഷിഫ്റ്റില്‍ ജോലി എടുക്കാന്‍ സൗകര്യം ഒരുക്കും. യാത്ര സൗകര്യം തൊഴില്‍ ഉടമ ഒരുക്കും. തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി മാസം പ്രതി സബ്‌സിഡി സര്‍ക്കാര്‍ നല്‍കും. ഏപ്രില്‍ 2020 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനിക്ക് ഇതിനുള്ള അവസരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top