കൊച്ചി വാട്ടർ മെട്രോയുടെ നാല് ടെർമിനലുകൾ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടർ മെട്രോയുടെ നാല് ടെർമിനലുകൾ ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ നാല് ടെർമിനലുകളും ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ. കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകളാണ് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. ഇതോടെ ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരമാവധി 40 രൂപയാണ് ടിക്ക്റ്റ് നിരക്ക്.

നാല് ടെർമിനലുകളുടെ ഉദ്ഘാടനം കഴിയുന്നതോടെ രണ്ട് പുതിയ റൂട്ടുകളിൽ കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കും. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൗത്ത്‌ ചിറ്റൂർ ടെർമിനൽ വരെയും സൗത്ത്‌ ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുമാണ് റൂട്ടുകൾ.

മാർച്ച് 17, ഞായറാഴ്ച്ച രാവിലെ മുതൽ കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കും. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് വ്യാപിക്കും. കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാനത്തിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനേഴര ലക്ഷം ആളുകളാണ് യാത്ര ചെയ്തത്.

നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൽഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് ഇതോടൊപ്പം ചേർക്കുന്നു.

ഹൈക്കോര്‍ട്ട്- മുളവുകാട് നോര്‍ത്ത്- 30 രൂപ

ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-സൗത്ത് ചിറ്റൂര്‍ – 40 രൂപ

ബോള്‍ഗാട്ടി-മുളവുകാട് നോര്‍ത്ത്- 30 രൂപ

ബോള്‍ഗാട്ടി-സൗത്ത് ചിറ്റൂര്‍- 40 രൂപ

മുളവുകാട് നോര്‍ത്ത്-സൗത്ത് ചിറ്റൂര്‍- 20 രൂപ

സൗത്ത് ചിറ്റൂര്‍-ചേരാനെല്ലൂര്‍- 30 രൂപ

സൗത്ത് ചിറ്റൂര്‍-ഏലൂര്‍- 30 രൂപ

ഏലൂര്‍-ചേരാനെല്ലൂര്‍- 20 രൂപ

 

Top