ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി. . .ക്യാമ്പുകളും സന്ദര്‍ശിക്കും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വയനാട് സന്ദര്‍ശിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര.

അതേസമയം, ഇന്ന് കനത്ത മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ) അതിശക്തമായതോ (204.5 മില്ലിമീറ്റര്‍ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്.

പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

Top