പിണറായി വിജയന്‍ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; ദേവന്‍

devan

കൊച്ചി: മലയാളികളുടെ ആത്മാഭിമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തകര്‍ത്തുവെന്ന് നടന്‍ ദേവന്‍. പുതുതായി ആരംഭിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയ വിശദീകരണ യോഗത്തിലാണ് ദേവന്റെ വിമര്‍ശനം.

ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. നിലവിലെ രാഷ്ട്രിയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ അറിഞ്ഞത്.

പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസിലായി.

നിലവിലെ കേരളത്തിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കും. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തി. എന്നാല്‍ തന്റെ വ്യക്തിത്വം ആര്‍ക്കും അടിയറ വെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബിജെപിയില്‍ ചേരില്ലെന്നും ദേവന്‍ പറഞ്ഞു.

Top