മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ തിരിച്ചറിയണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷംവിതച്ച്‌ മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിൽനിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ച്‌ തുടർച്ചയായി വരുന്നത്.

അങ്ങേയറ്റം നിന്ദ്യവും അതിക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മണിപ്പുരിലെ പർവത- താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തം. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കുന്ന നിലയാണ്.

സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർതന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പുർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജൻഡയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

Top