അര്‍ഹതപ്പെട്ട വിഹിതം കിട്ടുന്നില്ല; കേരളത്തെ തഴയുന്നു, കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തെ കേന്ദ്രം തഴയുന്നുവെന്ന ആരോണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ദേശീയപാത വികസനം അതീവപ്രാധാന്യമുള്ളതാണെന്നും മുടങ്ങി കിടന്ന പാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തെന്നും എന്നാല്‍, ഇതിനെ കേന്ദ്രം തഴഞ്ഞെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തുന്നതിന് കേന്ദ്രം ഒരു കാരണവും പറഞ്ഞില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് കേന്ദ്രം തീരുമാനമെടുത്തതെന്നും പിണറായി കുറ്റപ്പെടുത്തി.

ശ്രീധരന്‍പിള്ളയ്‌ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ശ്രീധരന്‍പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്നാണ് പിണറായി പറഞ്ഞത്. പരാതി ഉണ്ടെങ്കില്‍ അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെയാണ് രഹസ്യമായി കത്തയച്ച് വികസനം തകര്‍ക്കരുതെന്നും വികസനം തകര്‍ക്കുന്നവരെ ജനം തിരിച്ചറിയണമെന്നും പിണറായി വ്യക്തമാക്കി.

അര്‍ഹതപ്പെട്ട വിഹിതം കേരളത്തിന് കിട്ടുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ പോലും കേന്ദ്രം സഹായിച്ചില്ല. വിദേശത്തു നിന്ന് വാഗ്ദാനം ചെയ്ത സഹായം പോലും നിഷേധിച്ചു. റെയില്‍വേ സോണുും എയിംസും തന്നില്ല, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തെ തകര്‍ക്കുന്ന സംഘടനയാണ് സംഘപരിവാറെന്നും ദേശീയപാത വികസനത്തില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top