തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പാതയില്‍ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുമ്പില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂര്‍ണ ഹരിതപദ്ധതിയാണ്. ആളുകള്‍ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതില്‍ കുറയ്ക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ വലിയ തോതിലുള്ള കുറവാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംഭവിക്കാന്‍ പോകുന്നത്. നാം കാണേണ്ടതും ശ്രദ്ധിക്കേണ്ടതും എടുത്തു പറയേണ്ടതും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഈ പാത ഒരിടത്തും പരിസ്ഥിതി ലോലപ്രദേശമെന്ന് കണക്കാക്കിയതിലൂടെ മുമ്പോട്ടു പോകുന്നില്ല.’ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റയില്‍പ്പാത സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. അതിന്റെ ഭാഗമായാണ് അതിന്റെ 49 ശതമാനം ഓഹരി റെയില്‍വേയും 51 ശതമാനം സംസ്ഥാന സര്‍ക്കാറും എടുത്തു കൊണ്ടുള്ള കമ്പനി രൂപീകരിച്ചത്. അരലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കാനാകും. പൂര്‍ത്തീകരണ വേളയില്‍ പതിനൊന്നായിരത്തോളം പേര്‍ക്ക് തൊഴിലുണ്ടാകും. പദ്ധതിയില്‍ ഇതിന് വേണ്ട തുകകള്‍ വകയിരുത്തിയിട്ടുണ്ട്. ഭൂമി നാട്ടില്‍ കുറവാണ് എന്നുള്ളത് കൊണ്ട് അത് ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രയാസങ്ങളുണ്ട്.
നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന റെയില്‍ പദ്ധതി നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഭാവി വികസനത്തിന് വലിയ തോതില്‍ സഹായകമായി മാറും. അതിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കും. അതിന് വകയിരുത്തിയത് 7075 കോടി രൂപയാണ്. പദ്ധതി പ്രദേശങ്ങളില്‍ ഉള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. അതിന് മതിയായ നഷ്ടപരിഹാരം നല്‍കണം. അതിനായി 4460 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുനരിധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഭാഗമായി വിഷമം അനുഭവിക്കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും ഉറപ്പുവരുത്തിയിട്ടുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.