വാരിയംകുന്നന്‍ പോരടിച്ചത് നേര്‍ക്കുനേര്‍, മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയത് സവര്‍ക്കര്‍

Pinaray vijayan

കണ്ണൂര്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശം നടത്തിയത്.

വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. അദ്ദേഹത്തെയാണ് ചിലര്‍ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലബാര്‍ സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളും ഇസ്‌ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവര്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ചെറിയ പ്രശ്‌നങ്ങളിലും അവര്‍ വര്‍ഗീയത കണ്ടെത്തുന്നു. ലൗ ജിഹാദെന്ന പേരിലും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഹലാല്‍ ഭക്ഷണത്തിന്റെ പേരിലും അതാണ് നാം കണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തുകൊണ്ടാണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്മരിക്കരുത്. അദ്ദേഹം സൃഷ്ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാള രാജ്യം എന്നായിരുന്നു. 1921 ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

Top