ശബരിമല സ്ത്രീ പ്രവേശനം; വിധിയില്‍ സാവകാശം നല്‍കാനാകില്ലെന്ന് പിണറായി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഉടന്‍ വിധി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയില്‍ സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചു. ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായ തീരുമാനം എടുക്കാമെന്നും സര്‍ക്കാരിന്റെ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ബോര്‍ഡിനോ സ്വകാര്യ വ്യക്തികള്‍ക്കോ അപ്പീല്‍ പോകാനുള്ള അവകാശമുണ്ടെന്നും നിയമപരമായി ഏതറ്റം വരെയും ആര്‍ക്കും പോകാമെന്നും അതിന് സര്‍ക്കാര്‍ തടസ്സമല്ലെന്നും കടകംപള്ളി അറിയിച്ചു.

Top