മൂന്നാറിലടക്കമുള്ള കയ്യേറ്റക്കാരോട് ദയയുണ്ടാകില്ലെന്ന് പിണറായി വിജയന്‍

pinarayi

തിരുവനന്തപുരം: മൂന്നാറിലടക്കമുള്ള കയ്യേറ്റക്കാരോട് ദയയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരും.

കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ പ്രശ്‌നങ്ങളില്ല. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ഉദ്യോഗസ്ഥരെ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനറിയാം. ഇടുക്കിയില്‍ മാത്രമായി രാഷ്ട്രീയ ജീര്‍ണതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതികരണം.

മൂന്നാറിലെ ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം പരിഗണനയിലാണ്. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ റവന്യു നിയമങ്ങള്‍ ദുര്‍ബലമായതിനാല്‍ മൂന്നാറിലെ തര്‍ക്കപ്രദേശങ്ങളില്‍ വനം നിയമങ്ങള്‍ ബാധകമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കയ്യേറ്റക്കാര്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പരിസ്ഥിതിക്ക് ദോഷകരമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമന്നും ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചര്‍ച്ചയ്ക്കുശേഷം സുഗതകുമാരി അറിയിച്ചു.

സുഗത കുമാരി, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍, മുന്‍ ചെയര്‍മാന്‍ വി എസ് വിജയന്‍, പരിസഥിതി സംഘടനയായ തണലിന്റെ പ്രവര്‍ത്തകന്‍ ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Top