കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ ആദ്യം കേസ് എടുക്കണമെന്ന് എംടി രമേശ്

ramesh

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയത് മുഖ്യമന്ത്രി ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദേഹത്തിനെതിരെ ആദ്യം കേസ് എടുക്കണമെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ എത്തുന്നതിന് മുമ്പ് പ്രചാരണം അഴിച്ചുവിട്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസ് എടുക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് നടപടിയെടുത്താല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം ഇനി അനുവദിക്കില്ല സമരം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എറണാകുളം ജില്ലയില്‍ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് സൂചന.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി.

ജില്ലയുടെ കിഴക്കന്‍ മേഖലയായ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ആലുവാ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളിലും പെട്ട 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പറവൂര്‍ വടക്കേക്കരയില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായപ്പോള്‍ ആലാങ്ങാട്ടും ഫറവൂരും സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും അതിക്രമങ്ങള്‍ നടന്നു.

സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരികള്‍ കടകളടച്ചിട്ടു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് കൊച്ചി ബ്രോഡ് വേയിലെത്തി വ്യാപാരികള്‍ക്ക് പിന്തുണയറിയിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി.

Top