കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞു, മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ല; പിണറായി

തിരുവനന്തപുരം: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് സഹകരണ മേഖലയ്ക്ക് തിരിച്ചടിയെന്ന വിലയിരുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായെന്നാണ് പിണറായിയുടെ പ്രതികരണം. അതേസമയം കേരളത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം അവഗണിച്ചതായും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവ് വരുന്നുവെന്നത് ഉല്‍ക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ കേരളത്തെ ഒഴിവാക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം വീതിച്ചു നല്‍കിയത് നിരാശ ഉണ്ടാക്കി. സമാന രാഷ്ട്രീയ മനോഭാവമാണ് ഇപ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ ബജറ്റിലുള്ളത്’മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. ജിഎസ്ടി കാര്യത്തില്‍ അര്‍ഹമായ വിഹിതം കേരളത്തിന് നിരന്തരം കേന്ദ്രം നിഷേധിക്കുന്നു എന്നുമാത്രമല്ല കൃഷി-ഭൂമി മേഖലകളില്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതില്‍ കവരുന്നതിനുള്ള ശ്രമവും നടത്തുന്നു.

അങ്കമാലി-ശബരി റെയില്‍പാത, കേരളത്തിന് ഒരു എയിംസ്, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, പ്രവാസി പുനരധിവാസം എന്നിങ്ങനെ കേരളം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടില്ല എന്നും പിണറായി ചൂണ്ടിക്കാട്ടി.

അതേസമയം ഈ ബജറ്റ് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തിട്ടില്ല. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയോ സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയോ ഇതിലൂടെ നടക്കില്ല. പകരം നടക്കാന്‍ പോകുന്നത് പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top