ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടതെന്ന് കെ. സുരേന്ദ്രന്‍

k surendran

പത്തനംതിട്ട: ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടതെന്നും സംസ്ഥാനത്ത് കിരാത വാഴ്ചയാണെന്നും പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടിപി കേസിലെ പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങിതന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്നും തെറ്റായ റിപ്പോര്‍ട്ടാണ് തനിക്കെതിരെ പൊലീസ് കോടതിയില്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് ഇന്ന് പത്തനംതിട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

അതേസമയം സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും ശബരിമലയില്‍ എത്തുന്ന ആളുകള്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും കോടതി അറിയിച്ചു.

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളേയ്ക്കു മാറ്റി വെച്ചു. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി വ്യക്തമാക്കി.

Top