എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കാനിരുന്നതാണ്.

ജസ്റ്റിസ് മാരായ എന്‍ വി രമണ, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ജസ്റ്റിസ് മാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം. ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ മാറ്റം വരില്ലെന്നും സി ബി ഐ വാദിക്കുന്നു.

എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും ഇത് വരെ ആരും മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടിട്ടില്ല.

Top