സുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനുമാണ്‌ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാറിനെതിരേയുള്ള ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസ് വരുമ്പോള്‍ ശരിയായ രീതിയില്‍ പ്രതിരോധിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ തന്നെ നിയോഗിക്കേണ്ടി വരും. യുഡിഎഫ് ഗവണ്‍മെന്റും ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ മൊത്തം ഉപദേശികള്‍ക്കെല്ലാം കൂടി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ശമ്പളം മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരമൊരു നടപടിക്ക് നേതൃത്വം കൊടുത്ത അധ്യാപകന്റെ സ്‌കൂളിലെ കുട്ടികള്‍ തന്നെ അവരുടെ പ്രവര്‍ത്തിക്കുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top