കാട്ടുമൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗീയ മനസ്സാണ് പിണറായി വിജയന്റേത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കാട്ടുമൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗീയ മനസ്സാണ് പിണറായി വിജയന്റേതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു. വിജയന്‍ സ്ഥിരമായി റിയാസിന്റെ മുഖം മാത്രം കാണുമ്പോഴാണ് യുവജന നേതാക്കളോട് പുച്ഛം തോന്നുന്നത്. കേരളത്തിലെ എല്ലാ യുവജന നേതാക്കന്മാരും റിയാസിനെപ്പോലെയല്ലെന്ന് ആദ്യം വിജയനൊന്ന് മനസിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പൊലീസിറങ്ങിയാല്‍ ആ പൊലീസിനെ കൈകാര്യം ചെയ്യാനറിയാമെന്നും ഇത് കള്ളന്മാര്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന പൊലീസുകാരല്ലേയെന്നും അദ്ദേഹം ചോദിച്ചു. അത്രയ്ക്ക് വിലയെ കൊടുക്കുന്നുള്ളൂ. ഈ സമരപ്പന്തല്‍ പൊളിച്ചാല്‍ സമരം പൊളിയുമെന്ന് വിജയന്‍ കരുതേണ്ടെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍

കേരളത്തിലെ കോടിക്കണക്കിനുള്ള അമ്മമാരുടെ വേദനയില്‍ നിന്നാണ് ഈ സമരം തുടങ്ങുന്നത്. മക്കളെ കോളേജിലേക്കയക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ആശങ്കയാണ്. ഈ ആശങ്ക അകറ്റാനും സിദ്ധാര്‍ത്ഥ് അവസാനത്തെ പേരാകാനും വേണ്ടിയാണ് ഈ സമരം. കാട്ടുമൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗീയ മനസാണ് പിണറായി വിജയന്. ഈ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വിജയന്‍ സ്ഥിരമായി റിയാസിന്റെ മുഖം മാത്രം കാണുമ്പോഴാണ് യുവജന നേതാക്കളോട് പുച്ഛം തോന്നുന്നത്. കേരളത്തിലെ എല്ലാ യുവജന നേതാക്കന്മാരും റിയാസിനെപ്പോലെയല്ലെന്ന് ആദ്യം വിജയനൊന്ന് മനസിലാക്കണം. ഞങ്ങളെ വിരട്ടാന്‍ നോക്കണ്ട. ഷിയാസിനേയും മാത്യുവിനേയും അറസ്റ്റ് ചെയ്തുകൊണ്ടുപോയി കൈകാര്യം ചെയ്യാമെന്നന്നോ കരുതുന്നത്? പേടിപ്പിക്കാനായി വിജയന്‍ നില്‍ക്കേണ്ട. ഞങ്ങള്‍ നിരാഹാര പന്തലിലാണിരിക്കുന്നത്. മോര്‍ച്ചറിയിലെ മൃതശരീരങ്ങളല്ല. ഞങ്ങളുടെ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ പൊലീസിറങ്ങിയാല്‍ ആ പൊലീസിനെ കൈകാര്യം ചെയ്യാനൊക്കെ നമുക്കറിയാം. ഇത് കള്ളന്മാര്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന പൊലീസുകാരാണ്. അത്രയ്ക്ക് വിലയെ കൊടുക്കുന്നുള്ളൂ. ഈ സമരപ്പന്തല്‍ പൊളിച്ചാല്‍ സമരം പൊളിയുമെന്ന് വിജയന്‍ കരുതേണ്ട.

സിദ്ധാര്‍ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, എസ്എഫ്‌ഐയുടെ വിചാരണക്കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കുക, ഏകസംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

Top