തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 458 കുടുംബങ്ങള്‍ക്കാണ് ഈ പാക്കേജ് ലഭിക്കുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓഖി ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിക്ക് കൂടി സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. ഓഖി ദുരന്തത്തിൽ ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കും. 458 കുടുംബങ്ങക്ക് ഈ പാക്കേജിന്റെ ഗുണം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് പാക്കേജിനുള്ള ഫണ്ട് അനുവദിച്ചത്. ജില്ലാ കലക്ടർ അധ്യക്ഷനായ സമിതി നേരത്തെ അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ധനസഹായം. ഈ പാക്കേജ് പ്രകാരം 15,000 മുതൽ 50,000 രൂപ വരെ ധനസഹായം ലഭ്യമാക്കും.