മുഹമ്മദ്‌ റിയാസും വീണ വിജയനും വിവാഹിതരായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്.

പിണറായിയുടെയും കമലയുടെയും ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുകയാണ്.

മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം. അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും വളര്‍ന്നു സിപിഎം യുവനേതൃനിരയില്‍ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017ല്‍ അഖിലേന്ത്യാ അധ്യക്ഷനായി. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.

Top