കേന്ദ്ര ബജറ്റ്: വന്‍ സാമ്പത്തിക ഭാരമാണ് കേന്ദ്രം കേരളത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തോട് അനുഭാവം കാട്ടാത്ത ബഡ്ജറ്റാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ഇത്തവണയും എയിംസ് മെഡിക്കല്‍ കോളേജ് അനുവദിച്ചില്ലെന്നും കേരളത്തോടുള്ള ഈ സമീപനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോളിലും ഡീസലിലും ഉണ്ടായ വിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും പലവിധത്തിലുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഇന്ധന വിലവര്‍ദ്ധന താങ്ങാനാകാത്ത ഭാരമാകും സൃഷ്ടിക്കുക എന്നും പിണറായി വിജയന്‍ പറഞ്ഞു.ചരക്കുകടത്ത് കൂലിയില്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വരെ ഇതുമൂലം മാലപ്പടകത്തിന് തീകൊളുത്തിയത് പോലെ വില വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജലജീവന്‍ മിഷനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രം കേരളത്തിലെ ഉള്‍നാടന്‍ ജലപാതകള്‍ നവീകരിക്കുന്നതിനെ കുറിച്ചും ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കൊച്ചിന്‍ ഷിപ്യാര്‍ഡിന് 660 കോടി അനുവദിച്ച കേന്ദ്രം ഇത്തവണ വെറും 495 കോടി മാത്രമേ തന്നുള്ളൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് നല്‍കിയ 67 കോടി ഇത്തവണ 46 കൂടിയായി കുറഞ്ഞു. റബര്‍ ബോര്‍ഡിന് 172 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രം അനുവദിച്ചത്. അതും 170 കോടി ആയി കുറഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി വര്‍ദ്ധനകള്‍ ആവശ്യമുള്ള സമയത്താണ് ഇത്തരത്തില്‍ വിഹിതങ്ങള്‍ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് വായ്പാപരിധി വര്‍ദ്ധിപ്പിക്കണമെന്നുള്ള കേരളത്തിന്റെ നിര്‍ദ്ദേശത്തെയും കേന്ദ്രം അവഗണിച്ചുവെന്നും പുതിയ ബഡ്ജറ്റിലൂടെ സഹിക്കാനാകാതെ സാമ്പത്തിക ഭാരമാണ് കേന്ദ്രം കേരളത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top