ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് അടക്കം ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ 11 ന് തിരുവനന്തപുരത്താണ് യോഗം. തിരക്ക് നിയന്ത്രിക്കുന്നതിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും.

യോഗത്തിൽ ദേവസ്വം- പൊലീസ് ഉന്നത ഉദ്യോഗസ്ഥർ സംബന്ധിക്കും. നിലവിൽ 1.20 ലക്ഷം പേർക്കാണ് പ്രതിദിനം വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാവുന്നത്. ഇത് 85,000 ആയി ചുരുക്കണമെന്നാണ് പൊലീസ് നിർദേശിക്കുന്നത്. എന്നാൽ നിയന്ത്രണം ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

തിരക്ക് കണക്കിലെടുത്ത് ദർശന സമയം അരമണിക്കൂർ കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാത്രി നട അടയ്ക്കുന്നത് 11.30 നാണ്. ഇതോടെ ഒരു ദിവസം പതിനെട്ടര മണിക്കൂർ ഭക്തർക്ക് ദർശനത്തിന് ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.

ശബരിമലയിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു ലക്ഷത്തിലേറെ പേരാണ് ദർശനത്തിന് എത്തുന്നത്. ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഇന്നാണ്. ഇന്ന് 1.19 ലക്ഷം പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്.

Top