ലിംഗ സമത്വത്തിന് കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി; അഷിതയ്ക്കു അനുശോചനമറിയിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അഷിതയ്ക്കു അനുശോചനമറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.

ലിംഗ സമത്വത്തിനായി തന്റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍പ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവര്‍ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു, മുഖ്യമന്ത്രി അനുശോചിച്ചു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒരു മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയാണ്. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു അഷിതക്ക്. ഇടശ്ശേരി, ബഷീര്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വിസ്മയ ചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍,അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, കല്ലുവെച്ച നുണകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസില്‍ നിന്നും അഷിത ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

Top