ഹർത്താലിലെ അക്രമം സംഘപരിവാർ ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി താഴ്ത്തിയതല്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ആര് വന്നാലും സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹര്‍ത്താലില്‍ ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ അഴിഞ്ഞാടിയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഹര്‍ത്താലിന്റെ മറവില്‍ പ്രത്യേക ലക്ഷ്യത്തോടെ അക്രമികളെ രംഗത്തിറക്കിയാണ് ഈ സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്.

വ്യാഴാഴ്ചത്തെ ഹര്‍ത്താലിനെ സംസ്ഥാനത്തെ ജനങ്ങള്‍ പാടെ തള്ളിയിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങള്‍ സംഘടിച്ചാല്‍ തീരാവുന്ന വീരശൂര പരാക്രമമൊക്കെയെ ബിജെപിക്കും-ആര്‍എസ്എസിനുമുള്ളുവെന്നും പരിഹസിച്ചു. ചിലരുടെ ഓട്ടം കണ്ടപ്പോള്‍ ഇത് ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികള്‍ തകര്‍ത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്‌നമാണെന്ന് വരുത്തിത്തീര്‍ക്കണം. – മുഖ്യമന്ത്രി വിമര്‍ശിച്ചു.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തുല്യാവകാശവുമായി ബന്ധപ്പെട്ടതാണ്. ജാതീയമായ ധ്രുവീകരണം കേരളത്തില്‍ നടക്കില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

8, 9 തീയതികളില്‍ കടയടക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ല. കടയടക്കണോ വേണ്ടയോ എന്ന് വ്യാപാരികള്‍ തന്നെ തീരുമാനിക്കട്ടെ. നിര്‍ബന്ധിച്ച് അടയ്ക്കണമെന്ന് ഒരിക്കലും പറയില്ലെന്നും, സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top