പിണറായി വിജയന്‍ കേരളത്തെ കലാപത്തിലേക്ക് നയിക്കുന്നുവെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും സാവകാശം തേടാത്തത് ധിക്കാരവും പക്വതയില്ലായ്മയുമാണെന്നും ആന്റണി കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ എടുത്തു ചാട്ടമാണ് സര്‍ക്കാര്‍ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തിന്റെ നവോത്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.

അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഐഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Top