എല്‍ഡിഎഫിനെ തകര്‍ക്കാന്‍ അണിയറയില്‍ പല ആയുധങ്ങളും തയ്യാറാകുന്നു; പിണറായി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജന്‍സികളുടെ അകമ്പടിയോടെ കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറിങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തിലെ റോള്‍ തന്നെ ഇല്ലാതാവും’, മുഖ്യമന്ത്രി പറഞ്ഞു.

‘യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റ ഭാഗമായാണ് കിഫ്ബിക്കെതിരേ ഒന്നിനു പുറകെ ഒന്നായി അന്വേഷണ ഏജന്‍സികളെ ഇറക്കുന്നത്. ഏറ്റവും ഒടുവില്‍ ആദായനികുതി വകുപ്പിനെയാണ് ഇറക്കിയത്’

നാട്ടിലെ സ്‌കൂളുകള്‍, റോഡുകള്‍, ആശുപത്രികള്‍, പാലങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനം വേണ്ടേ എന്നും ജനവിധി വികസന വിരോധികള്‍ക്കുള്ള കൃത്യമായ മറുപടിയായിരിക്കുമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും യുഡിഎഫും ഒന്നിച്ചാണ് നേരിടുന്നത്. അവര്‍ തമ്മിലുള്ള ഐക്യം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും പിണറായി പറഞ്ഞു.

തദ്ദേശ തിരഞ്ഞടുപ്പിന് മുന്നോടിയായി മൂന്ന് നാലം മാസം കൊണ്ടാണ് ആറ് കമ്മ്യൂണിസ്റ്റുകാരെ കൊന്നു തള്ളിയത്. ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയില്‍ നോക്കികാണുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.

Top