തിരുവനന്തപുരം: ഇന്ധനവില നിയന്ത്രണം 2010ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയ ശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എച്ച്. കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുയായിരുന്നു മുഖ്യമന്ത്രി.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില താഴുമ്പോള്‍ അതിന്റെ നേട്ടം രാജ്യത്തെ ഉപയോക്താക്കള്‍ക്കു കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദത്തിനു വസ്തുതകളുടെ പിന്‍ബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം രാജ്യാന്തര വിപണിയില്‍ വില താഴുമ്പോള്‍ അതിനുസൃതമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചു കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയും പലപ്പോഴും ഉയര്‍ത്തുകയും ചെയ്യുന്നതുകൊണ്ടാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307% വര്‍ധിച്ചതായി കാണാം. 2021ല്‍ ഇതിനകം പെട്രോള്‍ – ഡീസല്‍ വില 19 തവണ വര്‍ധിക്കുന്ന സ്ഥിതിയുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്സൈസ് തീരുവ, സ്പെഷല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തല സൗകര്യ വികസന സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്.
ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നും തന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. എല്ലാ വിലവര്‍ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന്‍മേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ.
ഈ അവസ്ഥ നിലനില്‍ക്കവെയാണു സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കണമെങ്കില്‍ രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ വര്‍ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.