ഓഖി ദുരന്തം: രക്ഷാപ്രവര്‍ത്തനം നടത്തിയത് വലിയ ഇടയന്റെ മനസോടെയെന്ന് മുഖ്യമന്ത്രി

pinarayi

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൈവിട്ടുപോയ കുഞ്ഞാടിനെത്തേടി പോയ വലിയ ഇടയന്റെ മനസോടെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നിരവധിപേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു.കുറേ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്. വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ. ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുവെന്നും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വൈപ്പിന്‍ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി പത്ത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരപ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് സുരക്ഷാ വലയം ഭേദിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് തൊട്ടടുത്തെത്തിയ നാട്ടുകാര്‍ വാഹനത്തില്‍ അടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് അദ്ദേഹം വിഴിഞ്ഞത്തുനിന്ന് മടങ്ങിയത്.ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക് എന്നിവര്‍ക്കും ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.

Top