ഓഖിയില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോദിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രി തന്നെ സന്ദര്‍ശിക്കാന്‍ തയ്യാറായതിനും മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.

കടലിലകപ്പെട്ട് പോയവരെ രക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും, ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപ്പെട്ടതിനെ വിലമതിച്ച് കൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ട് കൊണ്ടുപോകുന്നതിന് സംസ്ഥാനസര്‍ക്കാരിന് പ്രചോദനമാണെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ഐടി ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായെന്നും, സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുന:രധിവാസ-പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

ഡിസംബര്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയില്‍ സന്ദര്‍ശനം നടത്തി ഓഖി ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ചയും നടത്തി. ചര്‍ച്ചയില്‍ ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചിരുന്നു. ഒപ്പം 7432 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Top