കിറ്റ് വിതരണം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷിക്കിറ്റ്, പെന്‍ഷന്‍ എന്നിവ പ്രതിപക്ഷം മുടക്കാന്‍ ശ്രമിക്കുകയാണ്. കിറ്റും പെന്‍ഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് ആശ്വാസത്തിനാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിഷു കിറ്റാണെന്ന് പ്രതിപക്ഷ നേതാവിനോട് ആര് പറഞ്ഞു ? എങ്ങനെയാണ് ഈ നില സ്വീകരിക്കാന്‍ കഴിയുന്നത്?’- മുഖ്യമന്ത്രി ചോദിച്ചു.

വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു, എന്നാല്‍ ഒരു വര്‍ഗീയ വാദികളുടെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും നാല് വോട്ടിന് വേണ്ടി നമ്മുടെ നാടിനെ ബി.ജെ.പിക്ക് അടിയറ വയ്ക്കുകയാണ് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ പറയുന്നുവെന്നും പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top