കയ്യേറ്റക്കാര്‍ ജാഗ്രത ! പിണറായി സര്‍ക്കാര്‍ ‘പണി’ തുടങ്ങി, ഇനി കടുത്ത നടപടി . .

തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ കെട്ടിടം പണിയുന്നതിനെതിരെ കടുത്ത നടപടിയുമായി പിണറായി സര്‍ക്കാര്‍ !

കഴിഞ്ഞ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

image

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ പൂട്ടുവീഴും.

മാത്രമല്ല, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് വീടുകളോ കെട്ടിടങ്ങളോ നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നും, നിര്‍മാണങ്ങള്‍ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ മാപ്പിങ് നടത്തി, ഇതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പഠനം നടത്തി എവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കാമെന്നതിനെ പറ്റി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയ ശേഷം മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കു.

പഠനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍ മേലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ താത്കാലികമായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയണമെന്നും ജില്ലാകളക്ടര്‍മാരോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി കണക്കിലാക്കിയാണ് കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Top