വിധി നടപ്പാക്കുന്നതില്‍ ശബരിമലയില്‍ കണ്ട തിരക്ക് സര്‍ക്കാര്‍ പിറവത്ത് കാണിച്ചില്ലന്ന് വി മുരളീധരന്‍

പത്തനംതിട്ട: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ പിറവം പള്ളിക്കേസില്‍ കാണിക്കാത്ത തിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ കാണിച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തഡോക്‌സ് സഭയോട് വലിയ സ്‌നേഹമായിരുന്നു സര്‍ക്കാരിന് എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് കഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയോട് സര്‍ക്കാര്‍ കാണിച്ചത് തികഞ്ഞ അനീതിയാണ്. തെരഞ്ഞെടുപ്പ് കണ്ടല്ല സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു.

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കാന്‍ കൂട്ടുനില്‍ക്കണോ എന്ന് എല്ലാവരും ആലോചിക്കണം. ആചാര സംരക്ഷണത്തിന് മന്നത്ത് പത്മനാഭന്റെ നിലപാടുകള്‍ വേണം പിന്‍തുടരാന്‍. മന്നത്ത് പത്മനാഭന്റെ പിന്‍തലമുറകളെ അവഗണിച്ചു കൊണ്ടുള്ള നവോത്ഥാനം എന്ത് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍ക്കാരിനായില്ല എന്ന് പരിശോധിച്ചാല്‍ മനസിലാകും.

എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകലാണ് നവോത്ഥാനം. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ നാടകം കളിച്ചാല്‍ അത് ജനങ്ങള്‍ തിരിച്ചറിയാനാവും. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. ശബരിമല ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുള്ള വിഷയമല്ലെന്നും സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കില്‍ ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

കഴിഞ്ഞ പ്രളയത്തിന് കേന്ദ്രം നല്‍കിയ സഹായം പോലും ഇതുവരെ സംസ്ഥാനം ചിലവഴിച്ചിട്ടില്ല. ഇതുവരെയുള്ള പ്രതിസന്ധി പോലും പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് റീ ബില്‍ഡ് കേരളം നടപ്പാക്കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാരിന്റെ നയമല്ല എക്‌സൈസ് നടപ്പാക്കേണ്ടത്. പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് 16 പേരെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി. പോലീസ് 16 പേരെ കൊന്നാല്‍ ഞങ്ങള്‍ക്ക് ഒരാളെ കൊന്നുകൂടെയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതിയെന്നും പാവറട്ടി കസ്റ്റഡി മരണക്കേസ് പരാമര്‍ശിച്ചു കൊണ്ട് വി.മുരളീധരന്‍ പറഞ്ഞു.

Top