യാചകരുടെയും മനോദൗര്‍ബല്യമുള്ളവരുടെയും പുനരധിവാസത്തിന് നടപടി വേണം:മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം : ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.


(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തി.

മണലിന്‍റെയും പാറയുടെയും ക്ഷാമം കാരണം നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം. ഖനനം വേണ്ടത്ര നടക്കാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. നിയമാനുസൃതം അനുമതി നല്‍കാവുന്ന ക്വാറികള്‍ പോലും ഇപ്പോള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംബന്ധിച്ച് കലക്ടര്‍മാരില്‍നിന്നും റിപ്പോര്‍ട്ട് തേടി. മണലിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കരുത്. എന്നാല്‍ അനധികൃതമായി മണലൂറ്റ് നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഓരോ ജില്ലയിലും പട്ടയ വിതരണത്തില്‍ എത്രമാത്രം പുരോഗതിയുണ്ടായി എന്നതു സംബന്ധിച്ചും റിപ്പോര്‍ട്ടു തേടി. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള വീടില്ലാത്ത ഭൂരഹിതര്‍ ധാരാളമുണ്ട്. അവരില്‍ അര്‍ഹതയുളളവര്‍ക്ക് പട്ടയം നല്‍കിയാല്‍ വീടുകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും.

വരള്‍ച്ച നേരിടാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്കുകളുടെ ഇപ്പോഴത്തെ അവസ്ഥ, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍, മഴക്കാല പൂര്‍വ ശുചീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

ജില്ലാതല പരാതി പരിഹാര അദാലത്തുകള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചാല്‍ നൂറ് മണിക്കൂറിനുള്ളില്‍ തുക നല്‍കാനുളള നടപടികളുണ്ടാവണം.

ദേശീയപാത വികസനം, ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍, മലയോര ഹൈവെ, തീരദേശ ഹൈവെ, കിഫ്ബി മുഖേനയുള്ള പദ്ധതികള്‍ എന്നിവക്കുളള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് കലക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടാകണം.

സാമൂഹ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഭിന്നശേഷിക്കാരുടെ കണക്കെടുപ്പിന്‍റെ പുരോഗതിയും ആരാഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍വരുന്ന മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു. ഭൂരഹിതരായ ഭവന രഹിതര്‍ക്കും ഭൂമിയുള്ള ഭവന രഹിതര്‍ക്കും വീട് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. ഭൂമിയുളളവര്‍ക്കുളള വീട് നിര്‍മാണം 2019-ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം.

ഈ വര്‍ഷം സംസ്ഥാനത്ത് മൂന്നു കോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. നന്മമരം പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ ജില്ലയിലും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു.

സാംസ്കാരിക സമുച്ചയങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിനുളള നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം. അതിഥിത്തൊഴിലാളികള്‍ക്ക് താമസസ്ഥലം ഒരുക്കുന്നതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തണം. ഉത്സവങ്ങള്‍ നടക്കുന്ന സീസണായതിനാല്‍ കരിമരുന്ന് പ്രയോഗം അപകടരഹിതമായി നടക്കുന്നതിന് മുന്‍കരുതലെടുക്കണമെന്നും നിർദേശിച്ചു.

Top