കരിപ്പൂര്‍ വിമാനത്താവള വികസനം; കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വലിയ സാധ്യതകളുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെ കാര്യമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്നും വേണ്ട പിന്തുണ നല്‍കുന്നില്ലെന്നും നിയമസഭയില്‍ എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

മംഗലാപുരം വിമാനത്താവളത്തിലെ അപകടത്തിനുശേഷം സുരക്ഷാ കാരണങ്ങളാല്‍ ടേബിള്‍ ടോപ്പ് വിമാനത്താവളമായ കോഴിക്കോട് നിന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ എണ്ണം കുറച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നതിന് വിമാനത്താവളത്തിലെ ബേസിക് സ്ട്രിപ്പില്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

കൂടാതെ, നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം, പാരലല്‍ ടാക്സിവേ, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ എന്നിവ നിയമാനുസൃതമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ ഭൗതിക സാഹചര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top