pinaray vijayan-trade union meeting

pinarayi-vijayan

തിരുവനന്തപുരം: നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് ആവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മണലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ അണക്കെട്ടുകളില്‍നിന്ന് മണല്‍ ശേഖരിക്കാന്‍ കഴിയുമോയെന്ന് വീണ്ടും പരിശോധിക്കും. നേരത്തെ ഇത്തരത്തില്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളൊന്നും തടസ്സം നില്‍ക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ക്വാറികളെല്ലാം തന്നെ പ്രവര്‍ത്തിപ്പിക്കണം എന്നു തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈത്തറി റിബേറ്റ് കുടിശ്ശിക കൊടുത്തുതീര്‍ക്കും. എട്ടാം തരം വരെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം കൊടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം എല്‍.പി. വിദ്യാര്‍ഥികള്‍ക്കു മാത്രമേ യൂണിഫോം കൊടുക്കാന്‍ കഴിയൂ. കാരണം വേണ്ടത്ര ഉല്‍പാദനമില്ല. പുതിയ അവസരം പരമാവധി കൈത്തറി മേഖല പ്രയോജനപ്പെടുത്തണം.

മിനിമം കൂലി നടപ്പാക്കുന്നതിനുളള കോടതി സ്റ്റേ ഒഴിവാന്‍ തൊഴില്‍വകുപ്പ് നടപടിയെടുക്കും. തോട്ടം മേഖലയില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും താമസ സൗകര്യമൊരുക്കും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഈ പ്രശ്‌നം സംബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തുന്നതാണ്. തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം.

സംസ്ഥാന പൊതുമേഖലയെ ശക്തിപ്പെടുത്താനുളള നടപടികള്‍ എടുക്കും. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. തൊഴിലാളി ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

പാരിപ്പളളി ഇ.എസ്.ഐ. മെഡിക്കല്‍ കോളജിന്റെ പ്രശ്‌നങ്ങള്‍ ഇ.എസ്.ഐ മേധാവികളുമായി ചര്‍ച്ച നടത്തുന്നതിന് ആരോഗ്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട്ടെ ഇന്‍സ്രടുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കും.

പാചകവാതക മേഖലയിലടക്കം മിന്നല്‍ പണിമുടക്കുകള്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മിന്നല്‍ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഉളളത്. വ്യവസായബന്ധ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. തൊഴില്‍ വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം പരിശോധിക്കും.അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാന്യമായ ജീവിത സൗകര്യം ഉണ്ടാവണം എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top