pinaray vijayan press meet

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവമുണ്ടായപ്പോള്‍ തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. അത് പൊതു സമൂഹത്തിനും, നടിക്കും, സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടകാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ആളുകളില്‍ പ്രധാന പ്രതികള്‍ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. അവരെ അറസ്റ്റ് ചെയ്ത ശേഷം കൂടുതല്‍ നടപികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഇടതുപക്ഷ നേതാവിന്റെ മക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. എന്തും പറയാന്‍ ലൈസന്‍സുള്ളവര്‍ നാട്ടിലുണ്ട് അത് തടയാന്‍ പറ്റില്ല.

സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരള്‍ച്ച രൂക്ഷമായ ഇടങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കുമെന്നും വെള്ളത്തിന്റെ ഉപയോഗം കഴിയുന്നത്ര പരിമിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള കുഴല്‍ക്കിണറുകള്‍ അനുവദിക്കില്ല. കുടിവെള്ളമെത്തിക്കേണ്ടത് കലക്ടമാര്‍ക്കും വിതരണ ചുമതല അതത് പഞ്ചായത്തുകള്‍ക്കും ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top