pinaray vijayan facebook post

തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ അരിയുടെയും, ഭക്ഷ്യവസ്തുക്കളുടെയും വിഹിതം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാനോട് ആവശ്യപ്പെട്ടു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ വിഹിതം വീണ്ടും കുറയുകയാണുണ്ടായതെന്ന് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം നടപ്പാക്കാന്‍ തുടങ്ങിയ 1997ലും തുടര്‍ന്നുള്ള ഏതാനും വര്‍ഷവും സംസ്ഥാനത്തിന് വര്‍ഷം 16.2 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്നു.

എന്നാല്‍, പിന്നീട് അതില്‍ കാര്യമായ കുറവു വന്നു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെത്തന്നെ അത് ബാധിച്ചു. കേരളത്തിന്റെ സമ്മര്‍ദഫലമായി അധികവിഹിതം ലഭിച്ചതുകൊണ്ടാണ് ഒരുവിധം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അധിക വിഹിതവും കൂടി കണക്കിലെടുക്കുമ്പോള്‍ വര്‍ഷം 16 ലക്ഷം ടണ്‍ കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നു.

ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ യാന്ത്രികമായി നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ വിഹിതം വീണ്ടും കുറഞ്ഞു. ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗരവാസികളുടെ 50 ശതമാനവും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ വരുമെന്നായിരുന്നു അനുമാനം. എന്നാല്‍ കേരളത്തിലെ 46 ശതമാനമേ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നുള്ളു. ഭക്ഷ്യസുരക്ഷാനിയമത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം ഗണ്യമായി കുറയും. 16 ലക്ഷം ടണ്ണില്‍ നിന്ന് 14.25 ടണ്ണായി അരിവിഹിതം കുറയുന്ന സ്ഥിതി വരും. അത് കേരളത്തിലെ റേഷന്‍ സംവിധാനത്തെ തകരാറിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യ കമ്മിയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരി ആവശ്യത്തിന്റെ 10 ശതമാനം പോലും വരില്ല. അതുകൊണ്ട് പരമ്പരാഗതമായി കേന്ദ്ര സര്‍ക്കാരിന്റെ വിഹിതത്തെയാണ് കേരളം ആശ്രയിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് 1966 മുതല്‍ നിയമപരമായ റേഷന്‍ സമ്പ്രദായം കേരളത്തില്‍ നിലവിലുണ്ട്. പൊതുവിതരണ സംവിധാനത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ദേശീയ ഭക്ഷ്യ സുരക്ഷാനിയമം അനുസരിച്ച് അവസാന മൂന്നുവര്‍ഷം ഉപയോഗിച്ച കേന്ദ്ര വിഹിതം അടിസ്ഥാനമാക്കിയാണ് അടുത്ത വര്‍ഷത്തേക്കുള്ള വിഹിതം നിര്‍ണയിക്കുന്നത്. എന്നാല്‍, അധികമായി അനുവദിക്കുന്ന വിഹിതം കണക്കിലെടുക്കുന്നില്ല. ഇതും കേരളത്തെ പ്രതികൂലമായി ബാധിക്കുന്നു.

കേരളത്തില്‍ 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. പുതിയ നിയമപ്രകാരം അവര്‍ക്കും റേഷന്‍ വിഹിതത്തിന് അവകാശമുണ്ട്. കേരളത്തിന്റെ വിഹിതം തീരുമാനിക്കുമ്പോള്‍ ഈ ഘടകം കണക്കിലെടുത്തിട്ടില്ല.

ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ കേരളം എല്ലാ ശ്രമവും നടത്തിവരികയാണ്. കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും അതിനിടയില്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ന്യായമായ വിഹിതം നിശ്ചയിക്കുന്നതുവരെ കേരളത്തിനുള്ള അധിക വിഹിതം തുടരണം. എപിഎല്‍ വിഭാഗങ്ങള്‍ക്ക് സബ്‌സിഡിയോടെയുള്ള വിഹിതവും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top